Breaking News

വയനാട്ടിൽ കിറ്റ് വിവാദം ആളിക്കത്തുന്നു; രാത്രിയില്‍ ഫ്ലയിങ് സ്ക്വാഡ് പരിശോധന, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസും സിപിഎമ്മും

 വയനാട്ടിൽ കിറ്റ് വിവാദം ആളിക്കത്തുന്നു; രാത്രിയില്‍ ഫ്ലയിങ് സ്ക്വാഡ് പരിശോധന, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസും സിപിഎമ്മും




വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വയനാട്ടിൽ കിറ്റ് വിവാദം ആളിക്കത്തുന്നു. ബത്തേരിയിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയിൽ 1500 ഓളം ഭക്ഷ്യകിറ്റുകൾ കസ്റ്റഡിയിൽ എടുത്തിരുന്നു. വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാൻ തയാറാക്കിയ കിറ്റുകളാണെന്നാണ് സംശയിക്കുന്നത്. കല്‍പറ്റയിലും കിറ്റ് വിതരണം നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് രാത്രി വൈകി മേപ്പാടി റോഡിലെ ഗോഡൗണില്‍ പരിശോധന നടത്തി.

കിറ്റുകൾ തയ്യാറാക്കിയെന്ന ആരോപണവുമായി മാനന്തവാടി അഞ്ചാംമൈലിലെ സൂപ്പർ മാർക്കറ്റിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ രാത്രി തടിച്ചുകൂടി. കിറ്റുകൾ തയ്യാറാക്കിയത് ബിജെപി ആണെന്നാണ് എൽഡിഎഫ്- യുഡിഎഫ് ആരോപണം. മാനന്തവാടി കെല്ലൂര്‍ അഞ്ചാംമൈലില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കിറ്റുകള്‍ തയാറാക്കുന്നതായി വിവരം പുറത്തുവന്നു. പ്രതിഷേധവുമായി എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.

നേരെ ചൊവ്വേ മത്സരിച്ചാൽ വോട്ടു കിട്ടില്ലെന്നും അതുകൊണ്ട് കിറ്റ് കൊടുത്ത് തോൽവിയുടെ ആഘാതം കുറയ്ക്കാൻ ബിജെപി ശ്രമിക്കുന്നതായും ടി സിദ്ദിഖ് എംഎൽഎ ആരോപിച്ചു. ആദിവാസി കോളനികൾ കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം ചെയ്യാൻ കൊണ്ടുവന്നതെന്ന് സിപിഎം ആരോപിച്ചു. ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി കൊണ്ടുവന്ന കിറ്റ് ആണെന്ന് സിപിഎം കുറ്റപ്പെടുത്തി.

No comments